തിരുവാങ്കുളം: എക്സൈസിന് ഒറ്റിക്കൊടുത്തെന്ന വിരോധത്തിൽ യുവാവിനെ മർദിച്ച അഞ്ചംഗ സംഘത്തിലെ മൂന്നു പേർ പോലീസിന്റെ പിടിയിലായി. തിരുവാങ്കുളം വട്ടപ്പറമ്പിൽ കവല അനീഷ് എന്ന വി.പി. അനീഷ് (53), അമ്പാടിമല വടക്കെ മലയിൽ ഉമേഷ് (38), തിരുവാണിയൂർ നെടുംപറമ്പിൽ തീപ്പൊരി ജോസ് എന്ന ജോസ് (38) എന്നിവരെയാണ് ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തത്.
തിരുവാണിയൂർ മുരിയമംഗലം വലിയപറമ്പിൽ വീട്ടിൽ ഫ്രെഡിൻ (30)നെ ആണ് ആക്രമണത്തിനിരയായത്. അക്രമിസംഘത്തിലെ അമ്പാടിമല സ്വദേശി കുഞ്ഞാപ്പു എന്ന അരുൺ, മാമല സ്വദേശി അക്ഷയ് എന്നിവർ ഒളിവിലാണ്.
കഴിഞ്ഞ 13ന് രാത്രി 10.45ഓടെ തിരുവാങ്കുളത്തെ ബാറിന് മുന്നിൽ വച്ച് ഫ്രെഡിനെ പ്രതികൾ ആയുധം കൊണ്ട് മർദിച്ച് ബലമായി കാറിൽ കയറ്റി കാറിൽ വച്ചും രണ്ടാം പ്രതിയുടെ അമ്പാടിമലയിലെ വീട്ടിലെത്തിച്ച് ടെറസിൽ വച്ചും മർദിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. മർദനമേറ്റ ഫ്രെഡിനും വിവിധ കേസുകളിൽ പ്രതിയാണ്.